
ആർത്തവം – ശാസ്ത്രവും വിശ്വാസവും
വര ശ്രീജ പള്ളം
കാലിലും തലയിലുമായി രണ്ടുവട്ടം പാമ്പുകടിയേറ്റാണ് നേപ്പാളിലെ ദൈലേഖിൽ നിന്നുള്ള പതിനെട്ടുകാരിയായ തുളസി ഷാഹി മരിച്ചത്. പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇന്ത്യയിലെപ്പോലെ നേപ്പാളിലും അപൂർവമല്ല. തുളസിയുടെ മരണത്തിന് അവളുടെ കുടുംബാംഗങ്ങൾ തന്നെയാണ് കാരണക്കാർ എന്നത് മാത്രമാണ് അവളുടെ മരണത്തെ വ്യത്യസ്തമാക്കുന്നത്. ആർത്തവാശുദ്ധിയുടെ ഭാഗമായുള്ള ചൗപടി എന്ന ആചാരമനുഷ്ഠിക്കാനായി അമ്മാവന്റെ പശുത്തൊഴുത്തിലേക്ക് അവളെ അയച്ചത് അവളുടെ വീട്ടുകാർ തന്നെയാണ്. പാമ്പുകടിയേറ്റുള്ള അവളുടെ നിലവിളികൾ രാത്രിയുടെ ഇരുട്ടിൽ മുങ്ങിപ്പോയിരിക്കണം. ദൈലേഖിൽ നിന്നുതന്നെയുള്ള ഒരു പതിനാലുകാരി തണുപ്പ് സഹി ക്കാനാവാതെയും, ഗൗരി ബായക് എന്ന ഇരുപത്തൊന്നുകാരി പുകയാൽ ശ്വാസംമുട്ടിയും മരിച്ചു. നേപ്പാളിൽ തന്നെ ആറുമാസത്തിനിടെ വേറെയും അഞ്ച് പെൺകുട്ടികൾ ആർത്തവമറയ്ക്കിരിക്കലിനിടയിൽ മരണമടഞ്ഞു. ആർത്തവ സമയത്ത് വീടിനുപുറത്ത് താമസിപ്പിച്ച തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ പന്ത്രണ്ടുകാരി വിജയ, ഗജ ചുഴലിക്കാറ്റിൽ തകർന്നുവീണ മേൽക്കൂരക്കടിയിൽ പെട്ട് മരിച്ച വാർത്തയും നാമിവിടെ വായിച്ചു. ആർത്തവാശുദ്ധിയാൽ ജീവൻ നഷ്ടപ്പെട്ടവരാണ് ഇവരെങ്കിൽ ഇന്ത്യയിലെ അനേകം സ്ത്രീകൾ ആർത്തവം എന്ന ഒറ്റക്കാരണത്താൽ അധഃകൃതരും അയിത്തക്കാരുമായി പരിഗണിക്കപ്പെട്ട് ആത്മാഭിമാനം നഷ്ടപ്പെട്ട് ജീവിക്കുന്നു. മരണത്തേക്കാൾ അസഹനീയമാണ് ചില ജീവിച്ചിരിക്കലുകൾ. ജീവിതത്തിന്റെ ഉർവ്വരതയെ കുറിക്കുന്ന ആർത്തവമെന്ന സ്വാഭാവിക ജൈവപ്രക്രിയ സ്ത്രീയെ പതിതയും, അപമാനിതയും, ആത്മവിശ്വാസമില്ലാത്തവളുമായി മാറ്റുന്നു. മതാചാരങ്ങളുടെ ഭാഗമായി ഇത്തരം വിശ്വാസങ്ങൾ പലയിടങ്ങളിലും നിലനിന്നിരുന്നെങ്കിലും ആധുനിക ജനാധിപത്യ സമൂഹങ്ങളിലേക്കുള്ള പരിണാമപ്രക്രിയക്കിടെ അവ കയ്യൊഴിക്കപ്പെട്ടു. വിദ്യാഭ്യാസനിലവാരത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്ത്രീകളോട് തീണ്ടായ്മ നിലനിൽക്കുന്നു എന്നത് ലജ്ജാകരം തന്നെ.
